Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ മുഴുവന്‍ ജനങ്ങളെയും അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സിപിഎം നേതാവ് എം.എം. മണിയുടെ പ്രസ്താവന തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
സര്‍ക്കാരില്‍ നിന്നും പെന്‍ഷനും ആനുകൂല്യങ്ങളും കൈപ്പറ്റിയവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യാതെ പണി തന്നുവെന്ന മണിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് സണ്ണി ജോസഫിന്റെ ആവശ്യം.
ക്ഷേമ പെന്‍ഷനുകളും ആനുകൂല്യങ്ങളും സര്‍ക്കാരിന്റെ ഔദാര്യമാണെന്ന മണിയുടെ അവകാശവാദം അടിസ്ഥാന രഹിതമാണ്. ജനങ്ങളുടെ അവകാശങ്ങളെ സിപിഎമ്മിന്റെ ഔദാര്യമായി വ്യാഖ്യാനിക്കുന്നതും ചിത്രീകരിക്കുന്നതും കേരളീയ പൊതുസമൂഹത്തോടുള്ള വെല്ലുവിളിയും അവഹേളനവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സിപിഎം നേതാക്കള്‍ ജനവിധിയെ മാനിക്കുന്നവരോ, അതില്‍ നിന്ന് പാഠം പഠിക്കുന്നവരോ അല്ല. സിപിഎം നേതാക്കളുടെ മനസിലിരുപ്പാണ് മണിയുടെ പ്രസ്താവനയിലൂടെ പുറത്ത് വന്നതെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മുഖംമൂടി ധരിച്ചെത്തിയ സിപിഎം സംഘം കോൺഗ്രസ് ബൂത്ത് പ്രസിഡന്റായ റിട്ടയേർഡ് അധ്യാപകനെയും യുഡിഎഫ് സ്ഥാനാർഥിയെയും ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പരാജയത്തിന് പിന്നാലെ പാനൂരിൽ വീണ്ടും ആക്രമണമുണ്ടായി. ഇതിനൊക്കെ സിപിഎമ്മിന് ശക്തമായ തിരിച്ചടി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. അക്രമം കൊണ്ട് കോൺഗ്രസിനെയോ യുഡിഎഫിനെയോ തകർക്കാമെന്നു കരുതേണ്ട. ഇനിയും ഞങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചാൽ തിരിച്ചടി നൽകും. ആയുധം താഴെ വയ്ക്കാൻ സിപിഎം തയാറാകണം.
കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ വെറുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം ഇപ്പോൾ മാറി. ആയുധവുമായി കോൺഗ്രസിനെയും യുഡിഎഫിനെയും തോൽപ്പിക്കാമെന്ന് സിപിഎം കരുതേണ്ട. അണികളോട് ആയുധം താഴെ വയ്ക്കാൻ മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയുടെ ജില്ലയിലെ അണികളാണ് ഈ തോന്ന്യാസം ചെയ്യുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ആളാണ് മുഖ്യമന്ത്രിയെന്നത് മറക്കരുതെന്നും കുറ്റവാളികൾക്കെതിരെ പോലീസ് നടപടിയെടുത്തേ മതിയാകൂ എന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനമാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന് എംപി. സര്‍ക്കാര്‍ നടത്തുന്ന അക്രമം, ധൂര്‍ത്ത്, അഴിമതി എന്നിവയൊക്കെ കേരളത്തിലെ ജനങ്ങള്‍ മനസിലേറ്റി നടക്കുന്നുവെന്നും ഇതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിന്റെ ഫലമെന്നും സുധാകരന് പറഞ്ഞു.
ഈ സര്‍ക്കാരിന് ഇനി തുടരാന്‍ അവകാശമില്ല. ഒമ്പത് വര്‍ഷമായി പിണറായി വിജയന് സംസ്ഥാനം ഭരിക്കുന്നു. സംസ്ഥാനത്തെ സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരിടത്തും ഒരു വിഷയത്തിലും അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും സുധാകരന് പറഞ്ഞു.
ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ ഇല്ലാതാക്കാം എന്ന് കരുതിയ സിപിഎമ്മിന് എതിരെയുള്ള കനത്ത പ്രഹരമാണിത്. പിണറായി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും സുധാകരന് പറഞ്ഞു.
Kerala
മലപ്പുറം: ചെറുകാവ് പെരിയമ്പലത്ത് യുഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കത്തിനു തീപിടിച്ച് യുവാവിനു ദാരുണാന്ത്യം. പെരിയമ്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (27) ആണു പൊള്ളലേറ്റ് മരിച്ചത്.
ചെറുകാവ് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്ലാദ പ്രകടനത്തിനിടെ ഇർഷാദിന്റെ സ്കൂട്ടറിന്റെ മുന്നിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്ക് തീ പടർന്നതാണ് അപകടത്തിന് കാരണമായത്.
പൊട്ടിത്തെറിയിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇർഷാദിനു ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
തൃശൂർ: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതു തന്റെ മരണത്തിനു തുല്യമായിരുന്നെന്നും ഇപ്പോഴത്തെ വിജയം പൊതുപ്രവർത്തനരംഗത്തെ രണ്ടാം ജന്മമാണെന്നും മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര.
തദ്ദേശ തെരഞ്ഞെടുപ്പിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാംവാർഡായ സംസ്കൃതം കോളജിൽനിന്ന് മത്സരിച്ച് 319 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അനിൽ വിജയം സ്വന്തമാക്കിയത്.
മുന്‍പ് അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച അനുഭവസന്പത്തുള്ള അനിൽ അക്കരയെ പഞ്ചായത്തിൽ പോരാട്ടത്തിനു കോണ്‍ഗ്രസ് രംഗത്തിറക്കിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിൽ അക്കരയ്ക്ക് 655 വോട്ടും സിപിഎമ്മിന്റെ കെ.ബി. തിലകന് 336 വോട്ടുമാണ് ലഭിച്ചത്. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന വാർഡിൽ ഇത്തവണ ബിജെപി സ്ഥാനാർഥി ഹരീഷിന് 108 വോട്ടുകൾമാത്രമേ ലഭിച്ചുള്ളൂ.
Kerala
കല്‍പ്പറ്റ: യുഡിഎഫില്‍ വിശ്വാസമര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് നന്ദി പറയുന്നതായി പ്രിയങ്കാ ഗാന്ധി എംപി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഈ ജനവിധി നമുക്ക് പുതിയ ശക്തിയും ആത്മവിശ്വാസവും നല്‍കുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും ഊഷ്മളമായ അഭിനന്ദനങ്ങള്‍ നേരുന്നതായും പ്രിയങ്ക സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഈ വിജയം സാധ്യമാക്കിയ അക്ഷീണ സമര്‍പ്പണത്തിന് നേതൃത്വം നല്കിയ ഓരോ നേതാവിനും പ്രവര്‍ത്തകനും അഗാധമായ നന്ദിയെന്നും പ്രിയങ്ക കുറിച്ചു. കേരളത്തിലെ ജനങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാനും അവരുടെ ശബ്ദങ്ങൾ ശ്രദ്ധയോടെ കേൾക്കാനും സത്യസന്ധവും കാരുണ്യപൂർണവും ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നതുമായ ഭരണത്തിനായി എല്ലാ ദിവസവും പ്രവർത്തിക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വ്യക്തവും ഹൃദയംഗമവുമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി ഒരു രാഷ്ട്രീയ ഫലത്തേക്കാൾ കൂടുതലാണ്. തങ്ങളുടെ പോരാട്ടങ്ങൾ മനസിലാക്കുകയും ആത്മാർഥതയോടെ പ്രതികരിക്കുകയും ചെയ്യുന്ന ഒരു സർക്കാറിനായുള്ള ജനങ്ങളുടെ പ്രതീക്ഷയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് എൻഡിഎ മിന്നും ജയം നേടിയതിന് പിന്നാലെ ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യൻ.
എംപിയുടെ നിലപാട് ഫലത്തെ സ്വാധീനിച്ചിരിക്കാം. കോൺഗ്രസ് എംപിയാണെന്ന് തരൂർ മറക്കുന്നു. തരൂർ ലക്ഷ്ണണ രേഖ കടക്കുന്നുവെന്നും കുര്യൻ വിമർശിച്ചു.
ലക്ഷ്മണരേഖയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് ഇന്റേണൽ ഡെമോക്രസിക്കു വേണ്ടി വിമർശനം നടത്തിയാൽ താനതിന് എതിരല്ല. ഞാനങ്ങനെ നടത്താറുണ്ട്. പക്ഷേ ശശി തരൂർ ലക്ഷ്മണരേഖ ലംഘിക്കുന്നു.
കോണ്‍ഗ്രസ് എംപി ആയതുകൊണ്ട് ആണ് ബിജെപി തരൂരിനെ പരിഗണിക്കുന്നതെന്നും അദ്ദേഹം മറക്കുന്നുവെന്നും കുര്യൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് വലിയ മുന്നേറ്റമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. യുഡിഎഫിന് ഉണ്ടായ വിജയം താൽക്കാലികമാണെന്നും സർക്കാരിന്റെ ഭരണ പരാജയം ഇതോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവച്ച വികസിത കേരളം ജനങ്ങൾ സ്വീകരിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം അത് തെളിയിക്കുന്നുതാണ്. കേരളത്തിൽ 20 ശതമാനം വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്ന് ശശി തരൂർ എംപി. നഗരസഭയിലെ 45 വർഷത്തെ എൽഡിഎഫ് ദുരന്തഭരണത്തിൽ നിന്നുള്ള മാറ്റത്തിനായി താനും പ്രചാരണം നടത്തിയിരുന്നു. പക്ഷേ ഭരണമാറ്റം ആഗ്രഹിച്ച ജനത മറ്റൊരു കക്ഷിക്കാണ് പ്രതിഫലം നൽകിയത്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം
എൽഡിഎഫിന്റെ ദീർഘകാല ഭരണത്തിനെതിരായ ജനവികാരമാണ് യുഡിഎഫിന്റെയും ബിജെപിയുടെയും വിജയത്തിന് പിന്നിലെന്നും അദ്ദേഹം എക്സിലെ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്താകെയുള്ള യുഡിഎഫിന്റെ മികച്ച വിജയത്തെയും ശശി തരൂർ അഭിനന്ദിച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. എൽഎഡിഎഫ് തകർന്നടിഞ്ഞപ്പോൾ എൻഡിഎ നില മെച്ചപ്പെടുത്തി. ആറു കോർപറേഷനുകളിൽ യുഡിഎഫ് നാലെണ്ണം നേടിയപ്പോൾ എൽഡിഎഫും ബിജെപിയും ഒന്ന് വീതം നേടി.
തിരുവനന്തപുരം കോർപറേഷൻ ബിജെപി 50 സീറ്റിൽ വിജയം ഉറപ്പിച്ചു. എൽഡിഎഫ് 29 സീറ്റിലും യുഡിഎഫ് 19 സീറ്റിലും രണ്ട് സ്വതന്ത്രരും വിജയിച്ചു. ഇവരുടെ തീരുമാനം നിർണായകമാണ്. സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.
കൊല്ലം കോർപറേഷനിൽ യുഡിഎഫ് 27 സീറ്റിലും എൽഡിഎഫ് 16 സീറ്റിലും എൻഡിഎ 12 സീറ്റിലും ഒരു സ്വതന്ത്രനും വിജയിച്ചു. കൊച്ചിയിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. യുഡിഎഫ് 47 സീറ്റിലും എൽഡിഎഫ് 22 എൻഡിഎ ആറു സീറ്റിലും സ്വതന്ത്രൻ ഒരു സീറ്റിലും വിജയിച്ചു.
തൃശൂരിൽ യുഡിഎഫ് 33 സീറ്റിലും എൽഡിഎഫ് പതിനൊന്ന് സീറ്റിലും എൻഡിഎ എട്ടു സീറ്റിലും വിജയിച്ചു. കോഴിക്കോട്ട് എൽഡിഎഫ് 34 സീറ്റിലും യുഡിഎഫ് 26, എൻഡിഎ 13 സീറ്റിലും, സ്വതന്ത്രൻ മൂന്ന് സീറ്റിലും വിജയിച്ചു. കണ്ണൂരിൽ 36 സീറ്റോടെ യുഡിഎഫ് ഭരണം നിലനിർത്തി. എൽഡിഎഫ് പതിനഞ്ച് സീറ്റിലും എൻഡിഎ നാലു സീറ്റിലും വിജയിച്ചു.
17337 ഗ്രാമ പഞ്ചായത്ത് സീറ്റിൽ യുഡിഎഫ് 6984 സീറ്റിൽ വിജയിച്ചു. എൽഡിഎഫ് 5785 സീറ്റിലും എൻഡിഎ 1309 സീറ്റിലും സ്വതന്ത്രർ 1164 സീറ്റിലും വിജയിച്ചു. 2267 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ യുഡിഎഫ് 958, എൽഡിഎഫ് 759, എൻഡിഎ 50, സ്വതന്ത്രർ നാൽപ്പത് സീറ്റിലും വിജയിച്ചു.
3240 മുനിസിപ്പാലിറ്റി സീറ്റുകളിൽ 1458 യുഡിഎഫും 1100 എൽഡിഎഫും എൻഡിഎ 324, സ്വതന്ത്രർ 323 സീറ്റിലും വിജയിച്ചു. 346 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ യുഡിഎഫ് 196, എൽഡിഎഫ് 148, ഒരു സ്വതന്ത്രനും വിജയിച്ചു.
ജില്ലാ അടിസ്ഥാനത്തിൽ എൽഡിഎഫും ബിജെപിയും ഏഴു വീതം ജയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കാസർഗോഡ്, കണ്ണൂർ ജില്ലകൾ എൽഡിഎഫ് നിലനിർത്തി. പത്തനംതിട്ട, കോട്ടയം, ഇടുക്കി , എറണാകുളം, മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലാ പഞ്ചായത്തുകൾ യുഡിഎഫ് വിജയിച്ചു.
Kerala
പാലാ: മാണി സി.കാപ്പൻ എംഎൽഎയുടെ സ്വന്തം വാർഡിൽ കേരള കോൺഗ്രസ് -എം സ്ഥാനാർഥിക്ക് ജയം. എൽഡിഎഫ് സ്ഥാനാർഥി ബൈജു കൊല്ലം പറമ്പിലാണ് ഇവിടെ വിജയിച്ചത്.
കേരള കോൺഗ്രസ് -എം നേതാവും കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിലിന്റെ ഭാര്യയാണ് ജിജി. ആകെയുള്ള 773 വോട്ടിൽ 496 വോട്ട് മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്. ടെലിവിഷൻ ചിഹ്നത്തിൽ മത്സരിച്ച കാപ്പന്റെ പാർട്ടിയായ കെഡിപിയിലെ മിനിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി.
രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കെതിരെയുള്ള ജനവിധിയും അംഗീകാരവുമാണ് വോട്ടർമാർ നൽകിയിരിക്കുന്നതെന്ന് കേരള കോൺഗ്രസ് -എം നേതാവും നിലവിലെ കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിൽ പറഞ്ഞു.
Kerala
പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിൽ യുഡിഎഫിന് മുന്നേറ്റം. ആറു സീറ്റിൽ യുഡിഎഫ് വിജയിച്ചപ്പോൾ അഞ്ചു സീറ്റിൽ എൽഡിഎഫും ഒരു സീറ്റിൽ എൻഡിഎയും വിജയിച്ചു. കഴിഞ്ഞ തവണ എസ്ഡിപിഐ വിജയിച്ച മൂന്ന് സീറ്റിലും അവർ പരാജയപ്പെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും 13 സീറ്റ് വീതമാണ് വിജയിച്ചത്. എസ്ഡിപിഐ സീറ്റിൽ വിജയിച്ച മൂന്ന് പേരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ എൽഡിഎഫിനായിരുന്നു. ഇത് വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. 8.20 മുതല്‍ ഫലം എത്തിത്തുടങ്ങുമെങ്കിലും പൂർണഫലം ഉച്ചയോടെ ലഭ്യമാകും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെ 73.56 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആദ്യ ഘട്ടത്തിൽ 70.91 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെങ്കിൽ രണ്ടാം ഘട്ടത്തിൽ 76.08 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ജില്ലാ പഞ്ചായത്തിലേക്കുള്ള തപാല്‍ ബാലറ്റുകള്‍ കളക്ടറേറ്റുകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തിലാണ് എണ്ണുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് അവസാന മണിക്കൂറിലേക്ക് കടന്നപ്പോൾ ബൂത്തുകളിൽ നീണ്ടനിര. ഉച്ചയ്ക്ക് മൂന്നരവരെയുള്ള കണക്കനുസരിച്ച് 68.28 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മഡിയൻ ഗവ.എൽപി സ്കൂളിലെ പോളിംഗ് ബൂത്തിൽ കള്ള വോട്ട് ചെയ്തുവെന്ന് ആരോപിച്ച് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായെത്തി.
കണ്ണൂർ കതിരൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ സിപിഎം പ്രവർത്തകർ കൈയേറ്റം ചെയ്തു. പാനൂർ ബ്ലോക്ക് പുല്ലാട് ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി കെ.ലതികയ്ക്കുനേരെയാണ് ബൂത്തിനകത്ത് വച്ച് ആക്രമണമുണ്ടായത്. കതിരൂർ അഞ്ചാം വാർഡ് വേറ്റുമ്മൽ മാപ്പിള എൽപി സ്കൂളിലെ ബൂത്തിൽ വച്ചായിരുന്നു സംഭവം.
ബൂത്തിനകത്തെത്തിയ ചിലർ ലതികയുടെ കൈയ്യിൽ നിന്ന് ബലം പ്രയോഗിച്ച് വോട്ടേഴ്സ് ലിസ്റ്റ് പിടിച്ചു വാങ്ങുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ലതികയെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തി.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ മികച്ച പോളിംഗ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഒമ്പതരെ വരെയുള്ള കണക്ക് പ്രകാരം 16 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
തൃശൂർ (16.61%), പാലക്കാട് (17.06), മലപ്പുറം (17.38), കോഴിക്കോട് (16.85), വയനാട് (16.67), കണ്ണൂർ (16.15), കാസർഗോഡ് (16.24) ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടിംഗ് പുരോഗമിക്കുമ്പോഴും പലയിടത്തും വോട്ടിംഗ് മെഷീൻ തകരാറിലായി.
പാലക്കാട് നെല്ലായ പട്ടിശേരി വാർഡിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് അര മണിക്കൂർ വോട്ടിംഗ് തടസപ്പെട്ടു. മെഷീൻ മാറ്റിയതിന് ശേഷമാണ് വോട്ടിംഗ് പുനഃസ്ഥാപിച്ചത്. പാലക്കാട് വാണിയംകുളം മനിശേരി വെസ്റ്റ് ആറാം വാർഡിൽ 15 മിനിറ്റോളം വോട്ടിംഗ് തടസപ്പെട്ടു.
തളിപ്പറമ്പിൽ വിവിധ ഭാഗങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായി. കാഞ്ഞിരങ്ങാട്, മാവിച്ചേരി എന്നിവിടങ്ങളിൽ ഒരു മണിക്കൂറോളം താമസിച്ചാണ് പോളിംഗ് തുടങ്ങിയത്. കാസർഗോഡ് നഗരസഭ ഹൊന്നമൂല (വാർഡ് 24) യന്ത്രം പണിമുടക്കി.
പുതിയ മെഷിൻ വച്ച് 8.35നാണ് ഇവിടെ വോട്ടിംഗ് പുനരാരംഭിച്ചത്. ഏതാനും വോട്ടുകൾ ചെയ്ത ശേഷമായിരുന്നു തകരാർ. ഉദുമ പഞ്ചായത്ത് അംബികാ നഗർ സ്കൂളിലെ ബൂത്തിൽ യന്ത്രം മുടക്കിയതിനാൽ 8.46 നു വോട്ടു പുനരാരംഭിച്ചു. 6.30 മുതൽ വോട്ടർമാർ ക്യൂവിൽ ഉണ്ടായിരുന്നു.
National
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് ആരംഭിച്ചത്. വൈകുന്നേരം ആറു വരെയാണ് പോളിംഗ്.
ഏഴു ജില്ലകളിലായി ആകെ 1,53,37,176 വോട്ടർമാരാണ് ഇന്നു പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
38,994 പേർ മത്സരരംഗത്തുണ്ട്. 470 ഗ്രാമപഞ്ചായത്തുകളിലെ 9,015 വാർഡുകളിലേക്കും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1,177 ഡിവിഷനുകളിലേക്കും ഏഴു ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും ജനപ്രതിനിധികളെ തെരഞ്ഞെടുക്കണം.
47 മുനിസിപ്പാലിറ്റികളിലായി 1,829 വാർഡുകളിലും മൂന്നു കോർപറേഷനുകളിലെ 188 ഡിവിഷനുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഒൻപതിനായിരുന്നു. ശനിയാഴ്ചയാണ് ഇരുഘട്ടങ്ങളുടെയും ഫലപ്രഖ്യാപനം.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് മൂന്നു മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ആകെ 20.41% പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിംഗ് ആലപ്പുഴയിലും (21.82%) കുറവ് പോളിംഗ് തിരുവനന്തപുരത്താണ് (18.93%) രേഖപ്പെടുത്തിയത്.
കൊല്ലം (20.73%), പത്തനംതിട്ട (20.04%), കോട്ടയം (20.55%), ഇടുക്കി (19.09%), എറണാകുളം (21.07%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. കോട്ടയം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യനിത്തോട്ടത്തു കള്ളവോട്ട് ചെയ്തെന്ന് ആരോപണം ഉയർന്നു.
മങ്കുഴികുന്നേൽ വിഷ്ണുവിന്റെ വോട്ട് സഹോദരൻ ജിഷ്ണു ചെയ്തുവെന്ന് എൽഡിഎഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകുമെന്ന് എൽഡിഎഫ് വ്യക്തമാക്കി. ഇടുക്കി മറയൂർ പഞ്ചായത്തിൽ 10-ാം വാർഡ് (മാശി വയൽ) ബ്ലോക്ക് സ്ഥാനാർഥികളുടെ ബാലറ്റ് യൂണിറ്റ് മാറി പോയി.
പകരം യൂണിറ്റ് സ്ഥാപിച്ചാണ് ഇവിടെ വോട്ടിംഗ് പുരോഗമിക്കുന്നത്. കോട്ടയം പായിപ്പാട് കുഴഞ്ഞു വീണ രണ്ട് പോളിംഗ് ഉദ്യോഗസ്ഥരെ മാറ്റി. വാകത്താനത്തും ഒരു പോളിംഗ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു.
Kerala
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നും മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. തദ്ദേശ തെരഞെടുപ്പിൽ പൊതുവെ മികച്ച മുന്നേറ്റം ഇടതനുകൂലമായി ഉണ്ടാകാറുണ്ട്.
അത് തന്നെ ഇത്തവണയും പ്രതീക്ഷിക്കുകയാണ്. പൊതു രാഷ്ട്രീയ സ്ഥിതി ചർച്ചയാകും. വർഗീയതക്കെതിരെ ജനവിധിയാണ് പ്രതീക്ഷിക്കുന്നത്. ശബരിമല സ്വർണക്കൊള്ള ചർച്ചയാകും. ഇടതുമുന്നണിക്ക് ഇക്കാര്യത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരം കോര്‍പറേഷനിൽ ബിജെപി വിജയ തിലകമണിയും. വിശ്വാസികൾ ഈ തെരെഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്നും വോട്ട് ചെയ്തശേഷം സുരേഷ് ഗോപി പറഞ്ഞു.
വികസനം പറഞ്ഞാണ് ബിജെപി വോട്ട് തേടിയത്. അടിസ്ഥാനപരമായ വികസനമാണ് എൻഡിഎയുടെ ലക്ഷ്യം. ബിജെപി ആത്മവിശ്വാസത്തിലാണ്. നടിയെ ആക്രമിച്ച കേസിൽ വിധി വരട്ടെയെന്നും കോടതി വിധി എല്ലാവര്ക്കും ബാധകമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
അതിരാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തി സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്തു. തിരുവനന്തപുരം ശാസ്തമംഗലം ഡിവിഷനിലാണ് സുരേഷ് ഗോപിക്ക് വോട്ട്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഉടൻ ഡല്‍ഹിക്ക് പോകുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
National
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ്കുമാർ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. പാറ്റ് ഗാന്ധി മൈതാനിയിൽ ഇന്നു രാവിലെ 11നാണു സത്യപ്രതിജ്ഞ.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ സത്യപ്രതിജ്ഞയ്ക്ക് എത്തും. പത്താം തവണയാണ് നിതീഷ്കുമാർ മുഖ്യമന്ത്രിയാകുന്നത്. ഇന്നലെ എൻഡിഎ നേതാവായി നിതീഷ്കുമാറിനെ തെരഞ്ഞെടുത്തു. 243 അംഗ നിയമസഭയിൽ 202 അംഗങ്ങളാണ് എൻഡിഎയ്ക്കുള്ളത്.
ജെഡി-യു നിയമസഭാ കക്ഷി നേതാവായും ഇന്നലെ നിതീഷ്കുമാറിനെ തെരഞ്ഞെടുത്തു. സമ്രാട്ട് ചൗധരിയാണ് ബിജെപി നിയമസഭാ കക്ഷി നേതാവ്. ഇദ്ദേഹം ഉപമുഖ്യമന്ത്രിയാകും. വിജയ്കുമാർ സിൻഹയാണ് ബിജെപി നിയമസഭാ കക്ഷി ഉപനേതാവ്.
National
പാറ്റ്ന: ആര്‍ജെഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവിന്റെ പാര്‍ട്ടി ജനശക്തി ജനതാദള്‍ (ജെജെഡി) എന്‍ഡിഎ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചതായി സൂചന. തേജ്പ്രതാപ് യാദവിനെ തങ്ങളുടെ ചേരിയിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എൻഡിഎ നേതാക്കൾ ഞായറാഴ്ച രാത്രി അദ്ദേഹത്തിനെ കണ്ടിരുന്നു.
തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം സ്വന്തം രാഷ്ട്രീയ കക്ഷിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട തേജ് പ്രതാപ് യാദവും അദ്ദേഹത്തിന്റെ പാർട്ടി സ്ഥാനാർഥികളും എല്ലാ സീറ്റുകളിലും പരാജയപ്പെട്ടിരുന്നു. 44 സീറ്റിലാണ് ജെജെഡി മത്സരിച്ചത്.
അതേസമയം, ആര്‍ജെഡി വിട്ട സഹോദരി രോഹിണി ആചാര്യയെയും തേജ് പ്രതാപ് തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടന്ന പാര്‍ട്ടി യോഗത്തിലായിരുന്നു തീരുമാനം.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ലാലു കുടുംബത്തിനുള്ളില്‍ അതൃപ്തി പുകയുകയാണ്. രോഹിണിക്ക് പിന്നാലെ ലാലുവിന്റെ മൂന്ന് പെണ്മക്കളും വീടു വിട്ടിറങ്ങി. രാജ്ലക്ഷ്മി, രാഗിണി, ചന്ദ യാദവ് എന്നിവരാണ് കുട്ടികളോടൊപ്പം പാറ്റ്നയിലെ വസതി വിട്ട് ഡല്‍ഹിയിലേക്ക് പോയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
National
പാറ്റ്ന: ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി ജെഡിയു നേതാക്കളായ സജ്ജയ് ഝായും കേന്ദ്രമന്ത്രി ലല്ലന്‍ സിംഗും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.
ജെഡിയുവിന് 14 മന്ത്രിമാരുണ്ടാകും. ബിജെപിക്ക് ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെ 16 മന്ത്രിമാരുണ്ടാകും. ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് മൂന്നും ജിതിന് റാം മാഞ്ചിയുടേയും ഉപേന്ദ്ര കുശ്വയുടേയും പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും.
തിങ്കളാഴ്ച എന്‍ഡിഎ എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുക്കും. പത്താം തവണ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന നിതീഷ് തുടര്‍ച്ചയായി അഞ്ച് തവണ പദവിയിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങ് അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഗാന്ധി മൈതാനത്ത് നടക്കുമെന്നാണ് സൂചന.
National
പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി ആർജെഡി നേതാവ് തേജ്വസി യാദവ്. പൊതുസേവനം എന്നത് അവസാനമില്ലാത്ത പ്രക്രിയയാണ്, ഒടുക്കമില്ലാത്ത യാത്രയാണ്. അതിൽ ഉയർച്ച താഴ്ചകൾ ഒഴിവാക്കാനാവില്ല.
പരാജയത്തിൽ ദുഃഖമില്ല, വിജയത്തിൽ അഹങ്കാരവുമില്ല. ആർജെഡി പാവപ്പെട്ടവരുടെ പാർട്ടിയാണ്. അവർക്കുവേണ്ടി ശബ്ദമുയർത്തുന്നത് തുടരുമെന്നും തേജ്വസി വ്യക്തമാക്കി. വെള്ളിയാഴ്ച പുറത്തുവന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിൽ കേവലം 25 സീറ്റിലേക്ക് ആർജെഡി കൂപ്പുകുത്തിയിരുന്നു.
2010ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമായിരുന്നു ഈ തെരഞ്ഞെടുപ്പിൽ ആർജെഡിയുടേത്. മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷസഖ്യമായ മഹാഗഢ്ബന്ധൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
Kerala
തിരുവനന്തപുരം: ബിഹാറിൽ എൻഡിഎ നേടിയ വിജയം കേരളത്തിലും ആവർത്തിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയും എൻഡിഎയും മുന്നോട്ടു വെയ്ക്കുന്ന പ്രവർത്തന മികവിന്റെ അംഗീകാരമാണ് ബിഹാറിലെ വിജയം.
ഇനി കേരളത്തിന്റെ ഊഴമാണെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു. ബിഹാറിൽ അതിശയിപ്പിക്കുന്ന കുതിപ്പാണ് എൻഡിഎ നടത്തിയത്. നിലവിൽ അവർ 206 സീറ്റിൽ ലീഡു ചെയ്യുകയാണ്.
മറുഭാഗത്ത് കോൺഗ്രസും ആർജെഡിയും ഉൾപ്പെടുന്ന മഹാസഖ്യത്തിന്റെ ലീഡ് 30 സീറ്റിൽ മാത്രമായി ചുരുങ്ങി.
സഖ്യത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലേത് പോലെ ആർജെഡി മാത്രമാണ് സ്വാധീനം അൽപമെങ്കിലും നിലനിർത്തിയത്. ആർജെഡി കഴിഞ്ഞ തവണ നേടിയത് 75 സീറ്റ്. ഇത്തവണ അത് പകുതിയായി. വോട്ടു ചോരിയെന്ന കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും പ്രചാരണം വിലപ്പോയില്ല.
National
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം ആറിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ബിജെപിയും ജെഡിയുവും മിന്നും പ്രകടനം തുടരുമ്പോൾ എൻഡിഎ സഖ്യം 203 സീറ്റിലാണ് ലീഡു ചെയ്യുന്നത്.
പ്രതിപക്ഷ ഇന്ത്യാ സഖ്യം വെറും 33 സീറ്റിൽ മാത്രമാണ് മുന്നിൽ. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് ഒരു ചലനമുണ്ടാക്കാനുമായില്ല. മോദി നിതീഷ് ദ്വയത്തില്‍ കറങ്ങിതിരിഞ്ഞ ബിഹാറിലെ പോരാട്ടത്തെ ചെറുക്കാന്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനും കഴിഞ്ഞില്ല.
രാഘോപുരിൽ തേജസ്വി യാദവ് നിലവിൽ 4000ത്തിലേറെ വോട്ടുകൾക്ക് പിന്നിലാണ്. കേന്ദ്രത്തില്‍ തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബിഹാറിലെ ജയം ബിജെപിക്ക് അനിവാര്യമായിരുന്നു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ഇന്ത്യാ സഖ്യം. നിതീഷ് കുമാറിന്റെ ഇരുപതുവർഷത്തെ ഭരണത്തിന് കടിഞ്ഞാണിടാൻ കച്ചകെട്ടിയിറങ്ങിയ രാഹുൽ ഗാന്ധിക്കും തേജ്വസി യാദവിനും തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ച്ചയാണ് ബിഹാറിൽ കാണാൻ കഴിയുന്നത്.
തങ്ങളുടെ സഖ്യത്തിന്റെ സ്ഥാനാർഥികൾ ലീഡു നിലയിൽ ബഹുദൂരം പിന്നിൽ പോകുന്നത് നോക്കി നിൽക്കാനെ അവർക്ക് കഴിയുന്നുള്ളൂ. എസ്ഐആർ, വോട്ട് മോഷണം, അഴിമതി തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി മഹാസഖ്യം പ്രചാരണം കൊഴുപ്പിച്ചെങ്കിലും നിതീഷിനും എൻഡിഎയ്ക്കും തടയിടാൻ അതു പോരായിരുന്നു.
കോൺഗ്രസിനും ആർജെഡിക്കും കഴിഞ്ഞ തവണ നേടിയ സീറ്റുപോലും ഇത്തവണ നിലനിർത്താൻ കഴിഞ്ഞില്ല. പ്രതിപക്ഷം അധികാരത്തിലെത്തിയാല്‍ ജംഗിള്‍ രാജ് മടങ്ങിവരുമെന്ന് എന്‍ഡിഎ ആവര്‍ത്തിച്ചു. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് വൈകുന്നേരം ആറിനുശേഷം ആർക്കും പുറത്തിറങ്ങാൻ കഴിയാതിരുന്ന കാലം ഉണ്ടായിരുന്നു.
ആത് ആരും മറക്കരുതെന്നും അമിത് ഷാ ഉൾപ്പടെയുള്ളവർ ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നാൽ ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യാ സഖ്യത്തിനു കഴിയാതെ പോയി. വ്യാജ മദ്യം നിർമിച്ചതിന്റെ പേരിൽ ജയിലിൽ കിടക്കുന്നത് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരാണെന്നും തങ്ങൾ അധികാരത്തിൽവന്നാൽ അവരെ മോചിപ്പിക്കുമെന്ന് തേജ്വസി പ്രഖ്യാപിച്ചിരുന്നു.
ഇവർ പുറത്തിറങ്ങിയാൽ സംസ്ഥാനത്ത് മദ്യം ഒഴുകുമെന്ന വിലയിരുത്തൽ സ്ത്രീ വോട്ടർമാരുടെ ഇടയിൽ ഉണ്ടാവുകയും അവർ നിതീഷിനെ പിന്തുണയ്ക്കുകയുമായിരുന്നു. തേജസ്വി യാദവിന്റെ കരുത്തിലായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ നിലനിൽപ്പ്. യുവ വോട്ടർമാർക്കിടയിലെ തേജസ്വിയുടെ സ്വീകാര്യതയും മറ്റും വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും അത് നടന്നില്ല.
മുസ്ലീം, യാദവ വോട്ടുബാങ്കിനെ ആശ്രയിച്ചുനിന്ന ആര്‍ജെഡിക്ക് ഇക്കാലങ്ങളില്‍ അവരുടെ അടിത്തറ വിപുലപ്പെടുത്താന്‍ കഴിയാതെ പോയതും പരാജയത്തിനു കാരണമായി. സഖ്യമായിരിക്കെ തന്നെ പതിനഞ്ചോളം സീറ്റിൽ ഇന്ത്യാസഖ്യത്തിലെ പാർട്ടികൾ തമ്മിൽ സൗഹൃദ മത്സരം നടന്നതും വിനയായി.
മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിച്ച് നിഷാദ് സമുദായത്തിന്റെയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും വോട്ട് ബാങ്ക് പ്രതീക്ഷിച്ചെങ്കിലും അത് വോട്ടായി മാറിയില്ല. തുടക്കത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വിയെ ഉയർത്തിക്കാട്ടാൻ കോൺഗ്രസ് വിസമ്മതിച്ചതും സഖ്യത്തിൽ കല്ലുകടിയായി.
ജന്‍ സുരാജ് പാര്‍ട്ടിയും ഒവൈസിയുടെ എഐഎംഐഎമ്മും ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തി. ഇത് എന്‍ഡിഎയ്ക്ക് ഗുണകരമായി മാറി.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി എൻഡിഎ കുതിക്കുന്നു. നിലവിൽ അവർ 200 സീറ്റിൽ ലീഡു ചെയ്യുകയാണ്. ഇന്ത്യാ സഖ്യം കേവലം 40 സീറ്റിലേക്കൊതുങ്ങി.
പ്രതിപക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളിലെല്ലാം കടന്നുകയറിയാണ് എൻഡിഎ മുന്നേറുന്നത്. അൻഗ പ്രദേശിൽ ആകെയുള്ള 27 സീറ്റിൽ മഹാഖഡ്ബന്ധൻ അഞ്ച് സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ഇവിടെ എൻഡിഎ 22 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
ബോഡ്പൂർ മേഖലയിൽ ആകെയുള്ള 46 സീറ്റുകളിൽ എൻഡിഎ 26 സീറ്റിലും ഇന്ത്യാ സഖ്യം 16 സീറ്റിലാണ് ലീഡുചെയ്യുന്നത്. മഗധ് മേഖലയിലെ ആകെയുള്ള 47 സീറ്റുകളിൽ 31 എണ്ണത്തിൽ മുന്നേറ്റം തുടരുകയാണ് എൻഡിഎ.
മഗധ് മേഖലയിൽ മഹാഖഡ്ബന്ധൻ 16 സീറ്റിലാണ് മുന്നേറുന്നത്. ആകെ 50 സീറ്റുകളുള്ള മിട്ടാഞ്ചലിൽ എൻഡിഎ മുന്നേറ്റം. 35 സീറ്റുകളിലാണ് എൻഡിഎ സഖ്യം മുന്നേറുന്നത്. നിലവിൽ 15 സീറ്റിലാണ് മഹാഖഡ്ബന്ധൻ ഇവിടെ മുന്നേറുന്നത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയം ഉറപ്പിച്ചു. നിലവിൽ എൻഡിഎ സഖ്യം 190 സീറ്റിലും ഇന്ത്യാ സഖ്യം 50 സീറ്റിലും മുന്നിട്ടു നിൽക്കുകയാണ്. എൻഡിഎ സഖ്യത്തിൽ ജെഡിയു വലിയ ഒറ്റക്കക്ഷിയായി 74 സീറ്റുകളിൽ മുന്നേറുകയാണ്. ബിജെപി 72 സീറ്റുകളിലും ലീഡുചെയ്യുകയാണ്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ എൻഡിഎ മുന്നേറ്റമായിരുന്നു. പിന്നീട് ഇരു സഖ്യങ്ങളും ഒപ്പത്തിനൊപ്പം വന്നെങ്കിലും ജെഡിയുവിന്റെ തേരിലേറി എൻഡിഎ കുതിക്കുകയായിരുന്നു. ഇന്ത്യാ സഖ്യത്തിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും ഒരു ചലനവുമുണ്ടാക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ തവണ അഞ്ചു സീറ്റുകളിൽ വിജയിച്ച അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം ഒരു സീറ്റിൽ മുന്നിട്ടു നിൽക്കുകയാണ്. തങ്ങൾ കറുത്ത കുതിരകളാകുമെന്ന് പ്രഖ്യാപിച്ച് മത്സരരംഗത്തേക്ക് കടന്നുവന്ന പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് തുടക്കത്തിൽ ചില മുന്നേറ്റം നടത്താൻ കഴിഞ്ഞെങ്കിലും അത് നിലനിർത്താൻ അവർക്കായില്ല.
സീമഞ്ചൽ മേഖലയിൽ ആകെയുള്ള 24 സീറ്റിൽ 15 ഇടത്ത് എൻഡിഎ ലീഡ് ചെയ്യുകയാണ്. ഇന്ത്യാ സഖ്യം എട്ടിടത്താണ് ലീഡ് ചെയ്യുന്നത്. 49 സീറ്റുകളുള്ള തിർഹട്ട് മേഖലയിൽ 37 സീറ്റിലാണ് എൻഡിഎ മുന്നേറുന്നത്. ഇവിടെ മഹാഖഡ്ബന്ധന് 12 സീറ്റിൽ മാത്രമാണ് ലീഡുള്ളത്.
നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ബിഹാർ മന്ത്രി അശോക് ചൗധരി പറഞ്ഞു. നിതീഷ് കുമാറിനെ മാറ്റിനിർത്തിയവർക്ക് ഇപ്പോൾ നിതീഷ് കുമാർ എന്താണെന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഡ് നിലയിൽ എൻഡിഎ സഖ്യം കേവലഭൂരിപക്ഷം മറികടന്നതോടെ ബിജെപി ആസ്ഥാനത്ത് ആഘോഷം തുടങ്ങി. പതിവുപോലെ കൗണ്ടിംഗ് ഡേ സ്പെഷൽ പൂരിയും ജിലേബിയും ഒരുക്കുന്ന തിരക്കിലാണ് പാർട്ടി പ്രവർത്തകർ.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മുന്നേറുകയാണ്. നിലവിൽ ബിജെപി 76 സീറ്റിലും ജെഡിയു 66 സീറ്റിലും മുന്നേറുകയാണ്. ലീഡ് നിലയിൽ എൻഡിഎ ബഹുദൂരം മുന്നേറ്റം നടത്തുന്നതിനിടെ ഔദ്യോഗിക വസതിക്കുമുന്നിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പുകഴ്ത്തി പോസ്റ്റർ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ഇപ്പോഴും ശക്തിയുള്ള കടുവ എന്ന വിശേഷണമാണ് പോസ്റ്ററിൽ. പാറ്റ്നയിലെ അണ്ണാ മാർഗ് വസതിക്കുമുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജെഡിയുവിനെ തെരഞ്ഞെടുപ്പിൽ പിന്തുണച്ച എല്ലാ മതവിഭാഗങ്ങൾക്കും പോസ്റ്ററിൽ നന്ദി പറയുന്നുണ്ട്. എല്ലാ മതവിഭാഗങ്ങളുടെയും സംരക്ഷകൻ എന്ന വിശേഷണമാണ് മറ്റൊരിടത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പറയുന്നത്.
നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് മന്ത്രി അശോക് ചൗധരി പറഞ്ഞു. നിതീഷ് കുമാറിനെ മാറ്റിനിർത്തിയവർക്ക് ഇപ്പോൾ നിതീഷ് കുമാർ എന്താണെന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലേക്ക് മത്സരിക്കുന്ന രണ്ടാംഘട്ട സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. മുൻ എംപി എ.സമ്പത്തിന്റെ സഹോദരൻ എ. കസ്തൂരി തൈക്കാട് വാര്‍ഡില്‍ നിന്ന് ജനവിധി തേടും.
സിപിഎം നേതാവ് കെ.അനിരുദ്ധന്റെ മകനും എ.സമ്പത്തിന്റെ സഹോദരനും എന്ന വിശേഷണത്തോടെയാണ് കസ്തൂരിയെ ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ സ്വാഗതം ചെയ്തത്. കുമ്മനം രാജശേഖരൻ കസ്തൂരിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
നിലവിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് തൈക്കാട്. ജി. വേണുഗോപാലാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിൽ സിഎംപി മത്സരിക്കുന്ന സീറ്റിൽ എം.ആർ.മനോജാണ് സ്ഥാനാർഥി. 31 പേരുടെ പട്ടികയാണ് ബിജെപി വ്യാഴാഴ്ച പുറത്തിറക്കിയത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ സർപ്രൈസ് സ്ഥാനാർഥിമാരെ പ്രഖ്യാപിച്ചത് പോലെ സർപ്രൈസ് മേയറെയും പ്രഖ്യാപിക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പിനു ശേഷമായിരിക്കും മേയറെ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു..
തെരഞ്ഞെടുപ്പിൽ ശബരിമലയും സ്വർണക്കൊള്ളയും പ്രചരണ വിഷയമാക്കും. ബാക്കി സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായിട്ട് തന്നെ മുഴുവൻ സമയ പ്രചാരണങ്ങളിലേക്ക് കടക്കും.
അടിസ്ഥാന പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്താണെന്ന് പറഞ്ഞുകൊണ്ടായിരിക്കും വോട്ട് തേടുകയെന്ന് സുരേന്ദ്രൻ പറഞ്ഞു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്സിറ്റ് പോളിൽ 133 -159 സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യം 75-101 സീറ്റുകൾ നേടും. മറ്റുള്ളവർ രണ്ടു മുതൽ അഞ്ചുവരെ സീറ്റ് നേടും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് 32% ജനങ്ങൾ പിന്തുണയ്ക്കുന്നത് തേജസ്വി യാദവിനെയാണെന്നും സർവേയിൽ പറയുന്നു. മാട്രിസ് സർവേ പ്രകാരം എൻഡിഎ 147-167 സീറ്റുകൾ നേടുമെന്നും ഇന്ത്യാ സഖ്യം 70-90 വരെ സീറ്റുകളും മറ്റുള്ളവർ 2-6 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു.
ന്യൂസ് 18 മെഗാ പോൾ പ്രകാരം എൻഡിഎ 60 - 70 വരെ സീറ്റുകളും ഇന്ത്യാ സഖ്യം 45 - 55 വരെ സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു. ദൈനിക് ഭാസ്കറിന്റെ സർവേ പ്രകാരം എൻഡിഎ145 -160, ഇന്ത്യാ സഖ്യം 73-91, മറ്റുള്ളവർ 5-10 സീറ്റുകൾ നേടും.
പീപ്പിൾസ് ഇൻസൈറ്റ് എക്സിറ്റ് പോളിൽ എൻഡിഎ 133-148 സീറ്റുകൾ നേടും. ഇന്ത്യാ സഖ്യത്തിന് 87 മുതൽ 102 വരെയും ജൻ സുരാജിന് പരമാവധി രണ്ടു സീറ്റും മറ്റുള്ളവർക്ക് മൂന്നു മുതൽ ആറു സീറ്റുമാണ് പ്രവചിക്കുന്നത്.
ടൈംസ് നൗ-ജെവിസി സർവേ പ്രകാരം എൻഡിഎ 135 മുതൽ 150 സീറ്റുവരെ നേടും. ഇന്ത്യാ സഖ്യം 88 മുതൽ 103 സീറ്റുവരെ നേടുമെന്നാണ് പ്രവചനം. എൻഡിഎക്ക് 130 മുതൽ 138 സീറ്റുവരെ ലഭിക്കുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് പ്രവചനം.
ഇന്ത്യാ സഖ്യം 100 മുതൽ 108 സീറ്റുവരെ നേടുമെന്നും മറ്റുള്ളവർ മൂന്നുമുതൽ ഏഴുവരെ സീറ്റ് നേടുമെന്നും പ്രവചിക്കുന്നു.
Kerala
തിരുവനന്തപുരം: ബിജെപി മുന്നണി മര്യാദ പാലിക്കാത്തതിനാൽ തിരുവനന്തപുരം കോര്‍പ്പറേഷനിൽ തനിച്ച് മത്സരിക്കുമെന്ന് ബിഡിജെഎസ്. ബിജെപി സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം.
തിങ്കളാഴ്ച 20 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് ബിഡിജെഎസ് നേതൃത്വം വ്യക്തമാക്കി. തങ്ങൾ ആവശ്യപ്പെട്ട സീറ്റിൽ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ജയസാധ്യതയില്ലാത്ത സീറ്റുകളാണ് തങ്ങൾക്കായി മാറ്റിവച്ചിരിക്കുന്നതെന്നും ബിഡിജെഎസ് വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്.ശ്രീലേഖയും പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ പദ്മിനി തോമസും വി.വി. രാജേഷ് കൊടുങ്ങന്നൂര് വാര്‍ഡിലുമാണ് മത്സരിക്കുന്നത്.
National
പാറ്റ്ന: ബിഹാറിൽ ആദ്യഘട്ടത്തിൽ മികച്ച പോളിംഗ്. വൈകുന്നേരം മൂന്നു 53.77 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ ആദ്യ ഘട്ടത്തിൽ 55.68 ശതമാനം ആയിരുന്നു ആകെ പോളിംഗ്. ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിൽ 121 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
വാശിയേറിയ പ്രചാരണം വോട്ടിംഗിലും പ്രതിഫലിക്കുന്ന കാഴ്ചയാണ് ബിഹാറിൽ നിന്നും കാണുന്നത്. ബെഗുസരായ് ജില്ലയിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്.
അതേസമയം ബിഹാർ ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ അതിക്രമമുണ്ടായി. ഉപമുഖ്യമന്ത്രി വിജയ് സിൻഹയുടെ കാറിനു നേരെ കല്ലെറുണ്ടായി. ബിഹാറിലെ ലക്കിസറായിലാണ് അതിക്രമമുണ്ടായത്.
രാഘോപൂരിൽ നിന്ന് മത്സരിക്കുന്ന മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും എൽജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും വോട്ട് രേഖപ്പെടുത്തി.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഒൻപത് വരെ 13 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറിന് അവസാനിക്കും. പ്രശ്നബാധിത മേഖലകളിൽ വൈകുന്നേരം അഞ്ചിന് പോളിംഗ് അവസാനിക്കും.
ആദ്യ ഘട്ടത്തിൽ ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിൽ 121 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സഹർസയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് 15.27 ശതമാനം, അതേസമയം ലഖിസാരായിയിൽ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് (ഏഴ് ശതമാനം). സംസ്ഥാന തലസ്ഥാനമായ പാറ്റ്നയിൽ, രാവിലെ ഒൻപത് വരെ 11.22% പോളിംഗ് രേഖപ്പെടുത്തി.
രാഘോപൂരിൽ നിന്ന് മത്സരിക്കുന്ന മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് രാവിലെ വോട്ട് രേഖപ്പെടുത്തി.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ഭരണം നിലനിർത്തുമെന്ന് അഭിപ്രായ സർവേ. 243 അംഗ നിയമസഭയിൽ എൻഡിഎ സഖ്യത്തിന് 120 -140 സീറ്റുവരെ ലഭിക്കാമെന്നാണ് പ്രവചനം. ടൈംസ് നൗവിന് വേണ്ടി ജെവിസി നടത്തിയ സർവേയിലാണ് എൻഡിഎ സഖ്യത്തിന് മുൻതൂക്കം പ്രവചിച്ചിരിക്കുന്നത്.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ആളുകൾ പിന്തുണയ്ക്കുന്നത് ആർജെഡി നേതാവ് തേജസ്വി യാദവിനെ ആണെന്ന് സർവേ ഫലത്തിൽ പറയുന്നു. മഹാസഖ്യത്തിന് 93-12 സീറ്റ് ലഭിക്കുമെന്നാണ് സർവേ പറയുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയായിരിക്കും. 70-81 സീറ്റുകൾ വരെ ലഭിക്കാം.
എൻഡിയയിലെ രണ്ടാം കക്ഷിയായ ജെഡിയുവിന് 42-48 സീറ്റുവരെ ലഭിക്കാം. പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നൽകുന്ന ആർജെഡിക്ക് 69-78 സീറ്റുകൾ വരെ ലഭിക്കാമെന്ന് സർവേയിൽ പ്രവചിക്കുന്നു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കി. തൊഴിൽ, സ്ത്രീ ശാക്തീകരണം, ക്ഷേമ പദ്ധതികൾ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. ഒരു കോടിയാളുകൾക്ക് സർക്കാർ ജോലി നൽകുമെന്നാണ് പ്രധാന വാഗ്ദാനം.
നൈപുണ്യ അധിഷ്ഠിത തൊഴിൽ നൽകുന്നതിനായി സിൽസ് സെൻസസ്, എല്ലാ ജില്ലകളിലും മെഗാ സിൽ സെന്ററുകൾ, സ്വാശ്രയത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ത്രീകൾക്ക് രണ്ടു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങൾ.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കേന്ദ്ര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി.നദ്ദ, കേന്ദ്ര മന്ത്രിയും എച്ച്എഎം (എസ്) നേതാവുമായ ജിതൻ റാം മാഞ്ചി, കേന്ദ്ര മന്ത്രിയും എൽജെപി അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ തുടങ്ങിയവരും പങ്കെടുത്തു.
മഹാസഖ്യത്തിന്റെ പ്രകടന പത്രിക ചൊവ്വാഴ്ച ബീഹാർ കാ തേജസ്വി പ്രൺ എന്ന പേരിൽ പുറത്തിറക്കിയിരുന്നു. സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനകം സംസ്ഥാനത്തെ ഓരോ കുടുംബത്തിലെയും ഒരംഗത്തിന് സർക്കാർ ജോലി നൽകുന്നതിനുള്ള നിയമം പാസാക്കുമെന്നാണ് മഹാസഖ്യത്തിന്റെ വാഗ്ദാനം.
243 അംഗ നിയമസഭയിലേക്ക് നവംബർ ആറ്, പതിനൊന്ന് തീയതികളിൽ രണ്ട് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫലം നവംബർ 14 ന് പ്രഖ്യാപിക്കും.
National
പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ റിക്കാര്‍ഡ് ഭൂരിപക്ഷം നേടുമെന്നും സദ്ഭരണം തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സമസ്തിപുരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച പ്രധാനമന്ത്രി, അഴിമതിക്കേസുകളില്‍പെട്ട് നേതാക്കള്‍ ജാമ്യത്തില്‍ നടക്കുകയാണെന്നും അഴിമതിക്കാരെ ബിഹാര്‍ പുറത്ത് നിര്‍ത്തുമെന്നും പറഞ്ഞു.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎയ്ക്ക് ഭരണം ലഭിക്കുകയാണെങ്കിൽ ആര് മുഖ്യമന്ത്രിയാകുമെന്ന് പറയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രിയെ ചർച്ചയിലൂടെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. നിതീഷ് കുമാർ മുഖ്യമന്ത്രിയാകുമോ ഇല്ലയോ എന്നു തീരുമാനിക്കേണ്ടയാൾ ഞാനല്ല.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പു കഴിയുമ്പോൾ സഖ്യകക്ഷികൾ എല്ലാവരും ഒരുമിച്ചിരുന്നു തീരുമാനിക്കും ആരാകണം മുഖ്യമന്ത്രിയെന്ന്. അത് എല്ലാവരും അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
2020ലെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബിജെപിയിൽ നിന്നു മുഖ്യമന്ത്രിയെ വേണമെന്ന നിർദേശവുമായി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. ജെഡിയുവിനെക്കാൾ കൂടുതൽ സീറ്റ് ബിജെപി നേടിയ പശ്ചാത്തലത്തിലായിരുന്ന നിതീഷ് ഈ നിർദേശം മുന്നോട്ടുവച്ചതെന്നും ഷാ വെളിപ്പെടുത്തി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിയുവിന് 43 സീറ്റും ബിജെപിക്ക് 74 സീറ്റുമാണ് ലഭിച്ചത്. ഇന്ത്യാ സഖ്യം ജയിച്ചാൽ താനാകും മുഖ്യമന്ത്രിയെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിനു നഷ്ടമായ മുഖ്യമന്ത്രി പദം ഇക്കുറി സ്വന്തമാക്കുകയാണ് തേജസ്വിയുടെ ലക്ഷ്യം. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിലേക്ക് നാമനിർദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു.